Saturday, April 14, 2012

വിഷുക്കണി ആപ്ളികേഷന്‍ ഫോര്‍ ആന്‍ഡ്രോയിഡ് .






ഐ പാഡിലും സ്മാര്‍ട്ട് ഫോണിലും ഒക്കെ വിഷു ആഘോഷിക്കുന്ന നമുക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു വിഷുക്കണി ആപ്ളിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്തുകൂടാ ?
ഹാപ്പി " e-വിഷു......!!! "












Saturday, November 12, 2011

സഭാസമ്മേളന സമാപനപ്പരീക്ഷ - 2011





സഭാസമ്മേളന സമാപനപ്പരീക്ഷ
നവംബര്‍ - 2011
ആകെ മാര്‍ക്ക്: 50      സമയം : 2 മണിക്കൂര്‍
.........................................................................................................




ബ്രാക്കറ്റില്‍ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
(3x2 മാര്‍ക്ക്)

1. ശുംഭന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത് ?
(ശോഭിക്കുന്നവന്‍ ,ശപിക്കുന്നവന്‍ ,ഒരു അസുരന്‍ )

2. രാഷ്ട്രീയാചാര്യന്മാരുടെ ഞരമ്പിനെ ബാധിക്കുന്ന ഒരസുഖം ?
(മതഭ്രാന്ത്, കാമഭ്രാന്ത് , നട്ടഭ്രാന്ത്)

3. യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലാന്‍ പറ്റുന്നത് ആരെ?
( വാച്ച് & വാര്‍ഡുമാരെ, ഡോക്ടര്‍മാരെ, പോലീസുകാരെ)


ഒറ്റ വാചകത്തില്‍ ഉത്തരം എഴുതുക(2x2 മാര്‍ക്ക്)

4. പാരയുടെ നാല് ഉപയോഗങ്ങള്‍ എഴുതുക ?

5. വീട്ടില്‍ അച്ഛനും അമ്മയും ഉള്ള ഏക സഭാംഗം ആര് ?
അദ്ദേഹത്തിന്റെ വീട്ടില്‍ ആരൊക്കെയുണ്ട് ?

6. സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കുക. (5 മാര്‍ക്ക്)

“ മന്ത്രിയെന്നു വിളിയെടാ പൊട്ടാ...”

7. വാക്യത്തില്‍ പ്രയോഗിക്കുക.(5 മാര്‍ക്ക്)
“ വിഷമമുണ്ട് പക്ഷെ ഖേദമില്ല ”

8. ചേരുമ്പടി ചേര്‍ക്കുക .(5 മാര്‍ക്ക്)

a. വാളകം - അടി, പിടി ,വെടി
b. വാച്ച് & വാര്‍ഡ് - പാര
c. നവംബര്‍ 1 - തൊപ്പി
d. മെറിറ്റ് സീറ്റ് - ജയില്‍ മോചനം


ക്രിയ ചെയ്ത് ഉത്തരം കണ്ടുപിടിക്കുക (3x5 മാര്‍ക്ക് )

9. ഒരു നേതാവിനെ ഒരു വര്‍ഷത്തേക്കു കോടതി ജയില്‍ ശിക്ഷ നല്‍കുന്നു എന്നു കരുതുക. അദ്ദേഹം 65 ദിവസം ജയിലില്‍ കഴിയുകയും 75 ദിവസം പരോളില്‍ പോകുകയും 80 ദിവസം അസുഖം മൂലം ആശുപത്രിയില്‍ കഴിയുകയും , ശിക്ഷ തീരുന്നതിന് 60 ദിവസം മുന്‍പ് പുറത്തിറങ്ങുകയും ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ യത്ഥാര്‍ഥ അസുഖമെന്ത് ?

10. പീഡനക്കേസിലെ 25 പ്രതികളെ ഒരേസമയം കയ്യാമം വച്ച് 10 മീറ്റര്‍ വീതിയുള്ള റോഡില്‍ക്കൂടി നടത്തുകയാണെങ്കില്‍ ആകെ ഉപയോഗിക്കേണ്ടി വരുന്ന കയ്യാമങ്ങളുടെ എണ്ണമെത്ര?

11. ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 43 പൈസ ഉള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓരൊ പത്തു ദിവസം കൂടുമ്പൊഴും വില 5 രൂപ 17 പൈസ വച്ചു കൂട്ടുകയും ,സംസ്ഥാന സര്‍ക്കാര്‍ ഓരൊ തവണയും 49 പൈസ വച്ചു നികുതിയിളവു നല്‍കുകയും ചെയ്യുന്നു എന്നു കരുതുക. അങ്ങനെയെങ്കില്‍ പെട്രോള്‍ വില എത്ര ദിവസം കൊണ്ട് 100 രൂപയാകും എന്നു കണ്ടുപിടിക്കുക ?


ഉപന്യാസം (1x10 മാര്‍ക്ക്)

12. കോടതി, കേസ്,ശിക്ഷ, ജയില്‍ എന്നിങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള 8 അസുഖങ്ങളെപ്പറ്റി ഒന്നര പേജില്‍ കവിയാതെ ഉപന്യസിക്കുക.





Friday, October 28, 2011

ആന്‍ഡ്രോയിഡ് ഫോണില്‍ മലയാളം പത്രങ്ങള്‍ വായിക്കാന്‍ ‍.




ആന്‍ഡ്രോയിഡ് ഫോണുകളില്‍ മലയാളം പത്രങ്ങള്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വായിക്കുവാന്‍ കഴിയും. ഇതിനായി ഏതാനും ആപ്ളിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

News Hunt ആണ് ഒരു അതിലൊരു ആപ്ളിക്കേഷന്‍ ‍. ഇതുപയോഗിച്ച് വിവിധ ഭാഷകളിലുള്ള ഇന്‍ഡ്യന്‍ പത്രങ്ങള്‍ വായിക്കാന്‍ സാധിക്കും. ഇന്‍ഗ്ളീഷ്, ഹിന്ദി,മലയാളം,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള പ്രധാന പത്രങ്ങളൊക്കെ തന്നെ News Hunt ന്റെ ടെമ്പ്ലേറ്റിലൂടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകും.

മാതൃഭൂമി ,മനോരമ,മാധ്യമം,മംഗളം തുടങ്ങിയവയാണ് ഇതില്‍ ലഭ്യമായ പ്രധാന മലയാളം പത്രങ്ങള്‍ .


ഈ പത്രങ്ങളെല്ലാം തന്നെ നേരിട്ട് അവയുടെ സൈറ്റിലൂടെയല്ലാതെ News Hunt ന്റെ ടെമ്പ്ലേറ്റിലൂടെയാണ് ലഭ്യമാക്കുന്നതെന്നതിനാല്‍ ഫോണ്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണ്ട ആവശ്യം വരുന്നില്ല.


News Hunt ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.


ഇനി നേരിട്ടു പത്രം വായിക്കണമെങ്കില്‍ മനോരമയുടെ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ലഭ്യമാണ്.
ഇത് നേരിട്ട് മനോരമ യുടെ സൈറ്റില്‍നിന്ന് മനോരമ ടെമ്പ്ലേറ്റില്‍ തന്നെ വാര്‍ത്തകള്‍ എത്തിച്ചുതരും.




ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.


മറ്റു പത്രങ്ങള്‍ക്കൊന്നും ആപ്ളിക്കേഷനുകള്‍ മാര്‍ക്കറ്റില്‍ ഉള്ളതായി തോന്നുന്നില്ല. എങ്കിലും വര്‍ധിച്ചുവരുന്ന ആന്‍ഡ്രോയിഡ് ഉപയോഗം കണക്കിലെടുക്കുമ്പോള്‍ ഉടന്‍ തന്നേ കൂടുതല്‍ ആപ്ളിക്കേഷനുകള്‍ ലഭ്യമാകും എന്നു കരുതാം.


കുറിപ്പ്:- ഈ ആപ്ളിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഫോണ്‍ GPRS മുഖേനയൊ Wi-Fi മുഖേനയൊ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാന്‍ മറക്കരുത് :)


Saturday, October 15, 2011

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.




ഇതിനു മാത്രം ആര്‍ക്കും ഒരു പരാതിയും ഉണ്ടാവില്ല...! ഒരു പക്ഷെ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഒരു വിവാദവും ഉണ്ടാക്കാതെ നടപ്പിലാക്കാന്‍ പോകുന്ന ഒരേഒരു കാര്യവും ഇതായിരിക്കും. അല്ല ഞാന്‍ പറഞ്ഞുവരുന്നത് മറ്റോന്നിനെക്കുറിച്ചുമല്ല, എം.എല്‍ .എ. മാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ചാണ്.

ഇവരുടെ ശമ്പളം ഇരട്ടിയാക്കാനാണ് രാജേന്ദ്രബാബു കമ്മീഷന്റെ ശുപാര്‍ശ.ശുപാര്‍ശയുടെ ഒരു കുറവെയുള്ളാരുന്നു.
ആകെവരുമാനം 20,300 രൂപയില്‍ നിന്ന് 40,250 രൂപയാക്കണമെന്നാണ് ശുപാര്‍ശ. ഈ കമ്മീഷനു ഇങ്ങനെ ശുപാര്‍ശ ചെയ്യുന്നതിനു വല്ല കമ്മീഷനുമുണ്ടൊ ആവോ? സ്വന്തം ശമ്പളക്കാര്യം ചര്‍ച്ച ചെയ്യുമ്പോളെങ്കിലും എല്ലാ എം.എല്‍ .എ. മാരും നിയമസഭയിലെത്തുമെന്നു പ്രതീക്ഷിക്കാം.ശബ്ദവോട്ടോടെ പാസാക്കണമല്ലൊ.
ഇപ്പൊ സഭയും സ്തംഭിപ്പിച്ച് ഇറങ്ങിപ്പോകുന്നവരൊക്കെ അന്ന് അടങ്ങിയിരിക്കും. ഇതിനുമാത്രം ഭരണ പ്രതിപക്ഷ വ്യത്യാസവുമുണ്ടാവില്ല.


അല്ല സാറന്മാരെ അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ ഞങ്ങളീ പൊതുജനത്തിനു തിരഞ്ഞേടുപ്പില്ലാത്തപ്പൊ ഒരു വിലയുമില്ലെ. തിര്‍ഞ്ഞെടുപ്പു സമയത്ത് വെളിക്കെ ചിരിച്ചുവന്നു വോട്ടുവാങ്ങി പോകുക പിന്നെ സഭയില്‍ കയ്യാങ്കളി, മിമിക്രി എന്നിവകാണിച്ച് ജനങ്ങളെ വിഡ്ഡികളാക്കി കാലം കഴിക്കുക. എന്നാണോവൊ ഇതിനൊരു മാറ്റമുണ്ടാകുക.
ഓരൊ ദിവസവും പുതിയ വിവാദങ്ങള്‍ കുത്തിപ്പൊക്കി ജനശ്രദ്ധ തിരിച്ചുവിട്ട് സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറക്കുന്ന ഇവന്മാരെയൊക്കെ ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെ ഒരു പാഠം പഠിപ്പിക്കാന്‍ നമമളൊക്കെ ഒന്നുചേര്‍ന്ന് എന്തെങ്കിലും വഴി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.





Monday, October 26, 2009

പഴശ്ശിരാജ:ഒരു വ്യാജ സീഡി പ്രേക്ഷകന്റെ റിവ്യൂ !




ഇതിപ്പൊ റിവ്യൂന്റെ കാലമാണല്ലൊ. പഴശ്ശിരാജയുടെ റിവ്യൂകള്‍ വളരെയധികം വന്നു. അതെല്ലാം വായിച്ചു.
വായിച്ച് വായിച്ച് എനിക്കുമതിനെക്കുറിച്ചൊരു റിവ്യൂ എഴുതണമെന്ന് ആഗ്രഹം മൂത്തു. പടമാണെങ്കില്‍ കണ്ടതുമില്ല. പടം കാണാതെയും റിവ്യൂ എഴുതാമെന്നാണ് വടക്കേലെ ചങ്കരന്‍ പറയുന്നത്. തെങ്ങു കയറി നടക്കുന്ന അവനിതൊക്കെ എങ്ങനറിയുന്നു. അവന്റെയൊക്കെയൊരു സമയം. താഴെ നിന്നു തേങ്ങ പറിക്കുന്ന യന്ത്രം നമ്മടെ പിള്ളാരൊന്നു കണ്ടുപിടിച്ചോട്ടെ, ഇവനൊക്കെ കുത്തിയിരുന്നു വക്കെണ്ണും.

ആ അതുപോട്ടെ നമക്കു റിവ്യുവിലേക്ക് തിരിച്ചുവരാം.റിവ്യു എഴുതണമെങ്കില്‍ സിനിമ കാണണം,പക്ഷെങ്കി തീയേറ്ററില്‍ പോയി സിനിമ കാണുകാന്നൊക്കെപ്പറഞ്ഞാ വല്യ ബുദ്ധിമുട്ടാണല്ലൊ എന്നിങ്ങനാലോചിച്ചോണ്ടിരുന്നപ്പോഴാണ് തിരുവനന്തോരത്തൂന്ന് ചെറുക്കന്‍ വിളിക്കുന്നത്.

“അണ്ണാ സാധനം കിട്ടി”. പഴശ്ശിയെക്കിട്ടി. നല്ല ഉഗ്രന്‍ വ്യാജനാ.ഇപ്പൊ എറങ്ങിയതെയുള്ളൂ .
“നല്ല പിടിച്ചുപറിയാ”.....

പെട്ടന്ന് കൊണ്ടുവാടാ ചെര്‍ക്കാ.. ആദ്യം എനിക്കൊന്നു കാണണം,അതുകഴിഞ്ഞേ കടേല് വക്കുന്നൊള്ളു.

വരുന്നണ്ണാ വരുന്ന്... കൊല്ലത്ത് രണ്ടു കടേക്കൊടുക്കാനൊണ്ട്, അതുകഴിഞ്ഞാ നേരെ പത്തനംതിട്ടക്കാ. ഇന്ന് വയ്യുന്നേരവാവുമ്പളേക്ക് തരാം.

ശെരി ശെരി വേഗമാട്ടടെ..

ചെര്‍ക്കന്‍ വാക്കു പാലിച്ചു .വയ്യിട്ടു സാധനം കിട്ടി.
ഉടവാളേറ്റുവാങ്ങുന്നപോലെ ഭക്തിപുരസരം വ്യാജ സീഡിയേറ്റുവാങ്ങുമ്പൊ ദേശാഭിമാനംകൊണ്ട് രക്തം തിളച്ചു,രോമാഞ്ചമുണ്ടായി.

സീഡിയിട്ടശേഷം ആസ്വാദകന്റെ കുപ്പായം വലിച്ചൂരി ചുരുട്ടിക്കൂട്ടി ഒരു മൂലക്കോട്ടെറിഞ്ഞു. എന്നിട്ടു വിമര്‍ശ്ശകന്റെ ലങ്കോട്ടി കെട്ടി, പുരികം വളച്ച് ,ചുണ്ട് കോട്ടി മുഖത്തൊരു പുശ്ചഭാവം വരുത്തി.

സിനിമ തുടങ്ങി. ആകെപ്പാടെ ഒരു ഇരുട്ട്. ഇതാന്നോടെ മലയാളത്തിന്റെ ലോക സിനിമ. മൊത്തമിരുട്ടാണല്ലൊ?

പടം ആകെമൊത്തം വല്ല്യ കൊഴപ്പമില്ലെന്നാണു തോന്നുന്നെ.
പക്ഷെ ലോകോത്തരനിലവാരമെന്നൊക്കെപ്പറയുന്നത് ചുമ്മാ..
പേരെഴുതിക്കാണിക്കുന്നിടം തൊട്ടെ ഭയങ്കര ‍ആട്ടം ഫീല്‍ ചെയ്യുന്നുണ്ടാരുന്നു. ഞാ‍നാണെങ്കിലിന്നു പച്ചക്കാണ് താനും ; അപ്പൊപ്പിന്നെ സിനിമേടെ കുഴപ്പം തന്നെ.

ക്യമറ തീരെപ്പോര.... സിനിമ കാണാന്‍ വന്നോന്മാരുടെയൊക്കെ തലകള്‍ കാണാം.
ഇതാണോ റസൂല്‍ പൂക്കുട്ടി കൈവച്ച ശബ്ദമിശ്രണം. നിറയെ കൂക്കുവിളികളും കയ്യടി ശബ്ദങ്ങളും മാത്രമേ ഉള്ളല്ലൊ. അതും പോരാഞ്ഞ് ശബ്ദത്തിന് നല്ല വലിച്ചില് . സംഭാഷണോം ,ആക്ഷനും ഒക്കെക്കഴിഞ്ഞ് അല്‍പ്പസമയത്തിനു ശേഷമാണ് ശബ്ദം വരുന്നതും . ഇതിനാണൊ പൂക്കുട്ടി ബോംബേല്‍ പോയതും, കൊല്ലന്റെ ആലയില്‍ കുത്തിയിരുന്നതുമൊക്കെ.

ഹാ കനിഹ കൊള്ളാം. യെവടെ അഭിനയം വല്ല്യ ഗുണമില്ലാരുന്നെന്നാണല്ലൊ എല്ലാരും പറഞ്ഞതെന്ന് സിനിമ കഴിഞ്ഞപ്പഴാ ഓര്‍ത്തെ. നേരത്തെയോര്‍ത്തിരുന്നെങ്കില് ‘അഭിനയൊം’ കൂടിയൊന്ന് ശ്രദ്ധിക്കാരുന്നു.

പത്മപ്രിയ ത്രസിപ്പിച്ചു കളഞ്ഞ്. പക്ഷെ എന്നാ ചെയ്യാനാ.. ക്യാമറെം ,ലൈറ്റുമൊന്നും പോരാഞ്ഞോണ്ട് അത്രക്കങ്ങോട്ടെറിച്ചില്ല.
ഏതവനെയാടാ തീയറ്റെറില്‍ പടമ്പിടിക്കാന്‍ വിട്ടതു?
ഈ അണ്ണന്മാരെല്ലാരുകൂടി എന്തിനാണീങ്ങനെ വായുവില്‍ പറന്നുകളിക്കുന്നതെന്നു മനസിലായില്ല. മൌഗ്ലിക്കു പഠിക്കുന്നോ!!!

കഥ മുറ്റാരുന്നു.
അതിനിതു കഥയല്ലല്ലൊ സംഭവമല്ലെ?
അതെ പക്ഷെ തിരക്കഥയൊണ്ടല്ലൊ തിരക്കഥ. അത് എം.ടി. തെമറിക്കളഞ്ഞ്.
ശരത്ത് കുമാറു മാത്രമല്ലടെ മമ്മൂട്ടിയും തഹര്‍ത്ത്. പക്ഷെങ്കി നമ്മളത് കണ്ട ഭാവം നടിക്കുകേല, കാരണം നമ്മളു മറ്റേയള്‍ടെ ഫാനാണല്ലൊ.
ആ പുഛഭാവം അല്‍പ്പം കൂടി കൂട്ടി.

അവസാനത്തെ അടീം, വെടിം ,പടക്കൊം എല്ലാങ്കുടെന്തൊ അത്രക്കങ്ങോട്ടു ദഹിച്ചില്ല. എന്നാലും സാരമില്ല മുപ്പതു രൂപായടെ വ്യാജസീഡി എങ്ങും സ്റ്റക്കായി ചതിച്ചില്ല. നാ‍ളെത്തൊട്ട് കടേല് വച്ച് മൊതലാക്കുവേം ചെയ്യാം.

ഹൊ... എത്രദിവസമായിട്ടു വിചാരിക്കുന്ന കാര്യമാ പഴശ്ശിരാജാക്കൊരു റിവ്യു എഴുതണമെന്ന്.അവസാനം ഇത്രയേലും നടന്നല്ലൊ അതുമതി. ഇനി പഴയ ആസ്വാദകന്റെ ഉടുപ്പ് തട്ടിക്കൊടഞ്ഞെടുത്തൊന്നിടണം ,എന്നിട്ടുവേണം ആ സിനിമ ഒന്നൂടെക്കാണാന്‍. ഹല്ല പിന്നെ...